ഒൻപതാം തവണ ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു

ടെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഒമ്പതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡ് നെതന്യാഹുവിന്‍റെ പേരിലാണ്.

ഇസ്രായേലിലെ 120 അംഗ പാർലമെന്‍റായ നെസെറ്റിലെ 63 അംഗങ്ങളാണ് നെതന്യാഹുവിനെ പിന്തുണച്ചത്. ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ സഖ്യത്തിന്‍റെ നേതാവായി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി തിരിച്ചെത്തും.

നേരത്തെ പ്രസിഡന്‍റിന്‍റെ സർക്കാർ രൂപീകരിക്കാനുള്ള ക്ഷണത്തോട് പ്രതികരിച്ച 73 കാരനായ ബെഞ്ചമിൻ നെതന്യാഹു എല്ലാ ഇസ്രായേലികളെയും സേവിക്കുമെന്ന് വാഗ്ദാനം ചെയ്തു. തങ്ങൾക്ക് വോട്ട് ചെയ്തവരെയും ചെയ്യാത്തവരെയും സേവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പുകളാണ് ഇസ്രായേലിൽ നടന്നത്. ഇത് ഇസ്രായേലിനെ അഭൂതപൂർവമായ ഒരു രാഷ്ട്രീയ സംഘട്ടനത്തിലേക്ക് നയിച്ചു.  

എന്നാൽ നവംബർ ഒന്നിന് നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിയും സഖ്യകക്ഷികളായ അൾട്രാ ഓർത്തഡോക്സ്, അൾട്രാനാഷണൽ പാർട്ടിയും ഒന്നാമതെത്തി. തുടർച്ചയായ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. എന്നാൽ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം നവംബർ ഒന്നിന് നടന്ന തിരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്‍റിൽ വ്യക്തമായ ഭൂരിപക്ഷം നേടി.