കെഎസ്ആർടിസി ലോ ഫ്ളോർ ബസിൽ നിന്ന് വെടിയുണ്ട കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിൽ ബുള്ളറ്റ് കണ്ടെത്തി. യാത്രക്കാരി കണ്ടെത്തിയ വെടിയുണ്ട പൊലീസ് കോടതിക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് ലോ ഫ്ലോർ ബസിന്‍റെ സീറ്റിനടിയിൽ നിന്ന് യാത്രക്കാരി വെടിയുണ്ട കണ്ടെത്തിയത്.

അതേ ബസിലുണ്ടായിരുന്ന പൊലീസുകാരനാണ് കാലിൽ തടഞ്ഞ ഇരുമ്പ് കഷണം വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ എത്തിയപ്പോൾ യാത്രക്കാരി വെടിയുണ്ട കണ്ടക്ടർക്ക് കൈമാറി.

കണ്ടക്ടർ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ബുള്ളറ്റ് കൈപ്പറ്റി. ഇന്ത്യൻ നിർമ്മിത 7.62 എംഎം വെടിയുണ്ടയാണ് കണ്ടെത്തിയത്. പഴയ മോഡൽ വെടിയുണ്ടയാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കയ്യിൽ നിന്ന് കളഞ്ഞു പോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്ന് വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.