എകെജി സെന്റര്‍ അക്രമിയെ പിടികൂടാത്തതിൽ വിമര്‍ശനവുമായി ചെന്നിത്തല

തൃശ്ശൂര്‍: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍റർ ആക്രമിച്ചവരെ പിടികൂടാത്തതിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എകെജി സെന്‍ററിന് നേരെ ആക്രമണം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

താൻ ആഭ്യന്തരമന്ത്രിയായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്‍റർ ആക്രമിച്ച പ്രതികൾ എവിടെയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കായികതാരം പി ടി ഉഷയെയും കെ കെ രമ എം എൽ എയെയും കുറിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം രംഗത്തെത്തി.

പി.ടി ഉഷയ്ക്കെതിരായ എളമരം കരീമിന്‍റെ പരാമർശം തെറ്റാണെന്നും പി ടി ഉഷ രാഷ്ട്രീയമുള്ള വ്യക്തിയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എളമരം കരീം പരാമർശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.