കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം; ബഫർ സോണിൽ തിരുത്തിയ റിപ്പോര്‍ട്ടേ സമർപ്പിക്കൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്ത് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം നിലവിൽ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകൾ കുറവാണ്. കോവിഡ് ബാധിക്കാതിരിക്കാൻ നിങ്ങൾ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേരും. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളെയും ഉപജീവനമാർഗങ്ങളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോൺ പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്.മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രദേശത്തെ എല്ലാ കെട്ടിടങ്ങളും ഉൾപ്പെടുത്തിയ ശേഷം അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കും. ബഫർ സോൺ പ്രദേശത്ത് താമസിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. പുനഃപരിശോധനാ ഹർജിയിൽ എല്ലാം വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപഗ്രഹ സ‍ര്‍വ്വേയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികളും സര്‍ക്കാര്‍ പരിഹരിക്കും. തിരുത്തിയ റിപ്പോര്‍ട്ടേ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമര്‍പ്പിക്കൂ. ഫിൽഡ് സര്‍വേ കൂടി നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. പന്ത്രണ്ട് കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ എന്നത് ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന നിബന്ധനയാണെന്നും ഇക്കാര്യത്തിലെ പ്രതിസന്ധിക്ക് കാരണം യു‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.