നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം; കപ്പൽ കമ്പനി കോടതിയിലേക്ക്

ന്യൂഡൽഹി: ഗിനിയില്‍ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഹൈക്കമ്മീഷണർ ജി സുബ്രഹ്മണ്യം ഇടപെട്ടതായി നാവികർ സന്ദേശം അയച്ചു. കപ്പലിന്‍റെ യാത്രയുടെയും നൈജീരിയയിലെത്തിയ വിശദാംശങ്ങളും അടങ്ങിയ രേഖ കമ്പനി പുറത്തുവിട്ടു. ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗിനിയിൽ കസ്റ്റഡിയിലെടുത്ത മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ മോചിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത വിജിത്ത് വി നായർ, മിൽട്ടൻ ഡിക്കോത്ത് എന്നിവരുൾപ്പെടെ കപ്പലിലുണ്ടായിരുന്ന 15 പേരെ ഗിനിയുടെ തലസ്ഥാനമായ മലാബോയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. അവരെ നൈജീരിയയ്ക്ക് കൈമാറുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്. അതേസമയം, ഇവരെ മോചിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ഇന്ത്യൻ എംബസി ഇടപെട്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.