മേപ്പാടി കോളേജ് സംഘർഷത്തെ ചൊല്ലി തർക്കം; ഇന്നത്തേക്ക് സഭ പിരിഞ്ഞു

തിരുവനന്തപുരം: മേപ്പാടി പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഇരുപക്ഷവും വാക്പോരിൽ ഏർപ്പെട്ടതിനാൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മേപ്പാടി പോളിടെക്നിക്കിൽ യൂണിയൻ കെ.എസ്.യു ഏറ്റെടുത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ കഴിയുന്ന വിഷ്ണു എസ്എഫ്ഐ നേതാവാണ്. മർദ്ദനമേറ്റ അപർണ ഗൗരി വിഷ്ണുവിനെതിരെ മാധ്യമങ്ങളിൽ അഭിമുഖം നൽകിയെന്നും വിഡി സതീശൻ പറഞ്ഞു. ഇതാണ് അരാജകത്വത്തിലേക്ക് നീങ്ങാനുള്ള കാരണം.

വിഡി സതീശന്‍റെ പരാമർശത്തിനെതിരെ ഭരണപക്ഷം ബഹളമുണ്ടാക്കി. ഇതോടെ പ്രതിപക്ഷവും എഴുന്നേറ്റ് ബഹളം വെച്ചു. ഇരുവിഭാഗവും ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റപ്പോൾ സഭയിൽ വലിയ ബഹളമുണ്ടായി. അതേസമയം, മർദ്ദനമേറ്റ അപർണ ഗൗരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാമെന്ന് പറഞ്ഞ് മന്ത്രി എം ബി രാജേഷ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തിരുന്നു.