ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ലഹരി മുക്തി കേന്ദ്രത്തിൽ കുടുംബസംഗമം

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം ലഹരി മുക്തി കേന്ദ്രത്തിൽ ചികിത്സ തേടി ജീവിതത്തിലേക്ക് തിരിച്ചു വന്നവരുടെ കുടുംബ സംഗമം നടത്തി. അതിൽ പങ്കെടുത്ത ഒരിക്കൽ രോഗികളായി വന്നവർക്കും നിലവിൽ ചികിത്സയിൽ കഴിയുന്നവർക്കും ജീവനക്കാർക്കും പുതിയൊരു അനുഭവം സൃഷ്ടിച്ചു. നവജീവൻ എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വയനാട് ജില്ലയിൽ നിന്നുമുള്ളവർ കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും ആളുകൾ പങ്കെടുത്തു.
മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മാനസികവും സാമൂഹികവും കുടുംബപരവും ആയിട്ടുള്ള ഘടകങ്ങൾ ചികിത്സയിൽ ഏറെ പങ്കു വഹിക്കുന്ന ഒന്നാണ് ലഹരി മുക്തി ചികിത്സ.മരുന്ന് ചികിത്സ ആവശ്യമായി വരുന്ന പിൻവാങ്ങൽ ഘട്ടം കഴിഞ്ഞാൽ പിന്നീട് ഇത്തരം ഘടകങ്ങൾ കണക്കിലെടുത്ത് കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള കൗൺസിലിംഗ് രീതിയാണ് അവലംബിക്കുന്നത്. കേവലം രോഗിയിൽ മാത്രം കേന്ദ്രീകരിക്കാതെ ലഹരിമുക്തി ശാശ്വതമായി നീണ്ടുനിൽക്കാൻ കുടുംബാംഗങ്ങൾ ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതും എന്തൊക്കെ എന്നതുകൂടി പറഞ്ഞു മനസ്സിലാക്കുന്നിടത്താണ് ലഹരിമുക്തി ചികിത്സയുടെ വിജയം. ഡിസ്ചാർജ് ആയതിനുശേഷം ഒരു വർഷം വരെയ്ക്കും തുടരുന്നതാണ് ചികിത്സാ രീതി. അതുവഴി ലഹരിയിലേക്കുള്ള മടങ്ങിപ്പോക്ക് തടയാനും സാധിക്കുന്നു.
കുടുംബ സംഗമം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷാജി.ജെ ഭദ്രദീപം കൊളുത്തി
ഉദ്ഘാടനം നിർവഹിച്ചു. ഡീൻ ഡോ.ഗോപകുമാരൻ കർത്ത, വൈസ് ഡീൻ ഡോ.എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ്‌ നാരായണൻ, മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.ഷഫീൻ ഹൈദർ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ജിഷ്ണു ജനാർദ്ദനൻ, ഡോ. ഋത്വിക്. എസ്, സൈക്കോളജിസ്റ്റ് ആര്യ മോഹൻ, ഡി ജി എം ഡോ.ഷാനവാസ്‌ പള്ളിയാൽ,
എന്നിവർ സംസാരിച്ചു.
ലഹരിമുക്തി കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 8111881079 ൽ വിളിക്കുക.