അമേരിക്ക-മെക്സിക്കോ അതിർത്തി മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു

ന്യൂ ഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശിയായ ബ്രിജ് കുമാർ യാദവാണ് മരിച്ചത്. ബ്രിജ് കുമാർ യാദവിൻെറ ഭാര്യയ്ക്കും 3 വയസുള്ള മകനും 30 അടി ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു.

ഗുജറാത്തിലെ കലോളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇവിടെ കണ്ടുമുട്ടിയ ഒരു ഏജന്‍റ് വഴിയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. ട്രംപ് മതിൽ എന്നറിയപ്പെടുന്ന കൂറ്റൻ കോൺക്രീറ്റ് മതിൽ കടക്കാനാണ് യാദവ് മകനുമായി ശ്രമിച്ചത്. മെക്സിക്കോയിലെ ടിജുവാനയിൽ നിന്ന് അമേരിക്കയിലെ സാൻഡിയാഗോയിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാൽ, യാദവ് മെക്സിക്കൻ ഭാഗത്തേക്ക് വീഴുകയും ഭാര്യ അമേരിക്കൻ ഭാഗത്ത് വീഴുകയും ചെയ്തു. കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം.

ബുധനാഴ്ച 40 ഓളം പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇവരിൽ ഒരാൾ ബ്രിജ് കുമാർ യാദവിന്റെ ബന്ധുവാണ്. അപകടത്തിന്‍റെ ശബ്ദം കേട്ട് മെക്സിക്കൻ പൊലീസ് സ്ഥലത്തെത്തി. കുഞ്ഞ് നിലവിൽ മെക്സിക്കോയിലും അമ്മ അമേരിക്കയിലും ചികിത്സയിലാണ്. യുവതിയുടെ ശരീരത്തിലെ ഒന്നിലധികം അസ്ഥികൾ ഒടിഞ്ഞിട്ടുണ്ടെന്നാണ് വിവരം.