ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കി

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമാണ് ഹക്കീം ഫൈസി. മുസ്ലിം ലീഗിലെ ചില നേതാക്കളുടെ പിന്തുണയോടെ സംഘടനയ്ക്കുള്ളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് ഹക്കീം ഫൈസിക്കെതിരെ സമസ്ത നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ആരോപണം.

സുന്നി ആശയത്തിന് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.ഐ.സിക്ക് കീഴിൽ വാഫിയ്യ കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമസ്ത നേരത്തെ എതിർപ്പുകൾ ഉന്നയിച്ചിരുന്നു.

ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വാഫി വഫിയ്യ കലോൽസവത്തിൽ നിന്നും സനദ് ദാനത്തില്‍ നിന്നും വിട്ടുനിന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം ചിലർ നിയന്ത്രണങ്ങൾ ലംഘിച്ച് പങ്കെടുത്തത് വിവാദമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.