സൂര്യയ്‌ക്കൊപ്പം അവാർഡ് പങ്കിടാനായതിൽ സന്തോഷം; അജയ് ദേവ്ഗൺ

68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിച്ചു. ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും ‘സൂരറൈ പോട്രു’, ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പങ്കിട്ടു.

“68-ാമത് ദേശീയ അവാർഡിൽ ‘തൻഹാജി- ദി അൺസങ് വാരിയർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, സൂരറൈ പോട്രിലൂടെ അവാർഡ് നേടിയ സൂര്യയ്ക്കൊപ്പം അവാർഡ് പങ്കിടുന്നതിൽ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയുന്നു. എന്‍റെ ക്രിയേറ്റീവ് ടീം, പ്രേക്ഷകർ, ആരാധകർ. അവരുടെ അനുഗ്രഹത്തിന്, എന്‍റെ മാതാപിതാക്കളോടും സർവ്വശക്തനോടും ഞാൻ നന്ദി പ്രകടിപ്പിക്കുന്നു. മറ്റെല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ ,” അജയ് ദേവ്ഗൺ പറഞ്ഞു.

മികച്ച നടനുള്ള അജയ് ദേവ്ഗണിന്‍റെ മൂന്നാമത്തെ പുരസ്കാരമാണിത്. 1998-ൽ പുറത്തിറങ്ങിയ സഖം, 2002-ൽ ദി ലെജൻഡ് ഓഫ് ഭഗത് സിംഗ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. ഓം റൗത്ത് സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ, ഭൂഷൺ കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച തൻഹാജിയിൽ കജോൾ, സെയ്ഫ് അലി ഖാൻ, പങ്കജ് ത്രിപാഠി, ശരദ് കെൽക്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.