കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്ന് കുറിപ്പ്; യുവാവ് ജീവനൊടുക്കി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയ്‌ക്കെതിരേ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങിന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചത്. കാമുകി സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്നും ഇത് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ജൂണ് 27നാണ് രാഹുൽ സിംഗിനെ ഉദ്ദ്‌ന പട്ടേല്‍ നഗറിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകി സോനം അലിക്കൊപ്പമാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിൽ രാഹുലിനെ കണ്ടെന്നായിരുന്നു യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

ഉത്തർപ്രദേശ് സ്വദേശിയായ രാഹുൽ തുണിമില്ലിൽ ജോലി ചെയ്യാനാണ് സൂറത്തിൽ എത്തിയത്. അമ്മയെയും സഹോദരിയെയും ഒപ്പം കൊണ്ടുവന്നിരുന്നു. ഇതിനിടയിൽ സഹപ്രവർത്തകയായ സോനം അലിയുമായി അടുപ്പത്തിലായി. സോനത്തെ വിവാഹം കഴിക്കണമെന്നായിരുന്നു യുവാവിന്‍റെ ആഗ്രഹം. എന്നാൽ രാഹുലിന്‍റെ കുടുംബം ഇതിനെ എതിർത്തു. ഇതോടെ വീടുവിട്ടിറങ്ങിയ രാഹുൽ സോനത്തിനൊപ്പം പട്ടേൽ നഗറിലാണ് താമസിച്ചിരുന്നത്. വീടുവിട്ടിറങ്ങിയ ശേഷം രാഹുലിന് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.