സിപിഐ മന്ത്രിമാർക്ക് പോരായ്മയുണ്ടെങ്കിൽ തിരുത്തേണ്ടത് പാർട്ടി നേതൃത്വം; മുഖ്യമന്ത്രിക്ക് വിമർശനം

കണ്ണൂർ: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി അവഹേളിച്ചു. സി.പി.ഐ മന്ത്രിമാർക്ക് പോരായ്മകളുണ്ടെങ്കിൽ അവ തിരുത്തേണ്ടത് പാർട്ടി നേതൃത്വമാണ്, മുന്നണിയിലെ ഘടകകക്ഷി പാർട്ടിയല്ല തിരുത്തേണ്ടതെന്നും രാഷ്ട്രീയ റിപ്പോർട്ടിനുമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നു.

ധനമന്ത്രി കെ.എൻ ബാലഗോപാലിനെയും സമ്മേളനത്തിൽ വിമർശിച്ചു. കർഷക ക്ഷേമനിധി ബോർഡിന് ധനവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ ധനവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നതെന്ന വിമർശനം ഉയർന്നത്. പണം അനുവദിക്കുന്നതിൽ ധനവകുപ്പ് പിശുക്ക് കാട്ടിയെന്നും വിമർശിച്ചു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയത് ശരിയല്ല. കൃഷിവകുപ്പ് കാര്യക്ഷമമല്ലെന്നും വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും പരാതി ഉയർന്നിരുന്നു. പാർട്ടിയിൽ ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് ലജ്ജാകരമാണെന്നും വളർന്നു വരുന്ന വിഭാഗീയതയോട് കണ്ണടയ്ക്കുന്നതിൽ അർത്ഥമില്ലെന്നും വിമർശനമുയർന്നു. ബി.ജെ.പിയും കോൺഗ്രസും ശത്രുക്കളാണെന്ന് പറയുമ്പോഴും കൂടെയുള്ള ശത്രുവിനെ കാണാതിരുന്നുകൂടെന്ന നിരീക്ഷണവും സമ്മേളനത്തിൽ ഉണ്ടായി.