ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത വരുന്നു

ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കായി 21 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കുന്നതിനുള്ള കരാർ നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) കരാർ ക്ഷണിച്ചു. തുരങ്കത്തിന്‍റെ ഏകദേശം ഏഴ് കിലോമീറ്റർ സമുദ്രത്തിനടിയിലായിരിക്കും.

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയത്. അതിനുമുമ്പ് ടെൻഡർ വിളിക്കുകയും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുമായിരുന്നു. ഈ ടെൻഡറുകൾ പുതിയ സർക്കാർ പുതുക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ബാന്ദ്ര-കുർള കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്ന് താനെയിലെ ശിൽഫാട്ടയിലൂടെ തുരങ്കം കടന്നുപോകും. പ്രത്യേക എർത്ത് ഡ്രില്ലിംഗ് മെഷീനും ന്യൂ ഓസ്ട്രേലിയൻ ടണലിങ് മെത്തേഡും (നാറ്റ്എം) ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിന്‍റെ കടലിനടിയിലുള്ള ഭാഗം ഇന്ത്യയിലെ ആദ്യ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത ആയിരിക്കും.