സൗദിയിൽ രണ്ട് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം; കമ്പനികൾക്ക് നൽകിയ സാവകാശം അവസാനിച്ചു

റിയാദ്: സൗദി അറേബ്യയിൽ പോസ്റ്റ് ഓഫീസ്, പാഴ്സൽ ഡെലിവറി മേഖലകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നു. ആദ്യ ഘട്ടത്തിൽ ക്ലീനർ, ചരക്ക് കയറ്റൽ, ഇറക്കൽ എന്നിവ ഒഴികെയുള്ള 14 തസ്തികകളിൽ 100% സ്വദേശിവൽക്കരണം നടപ്പാക്കി. സ്വദേശിവൽക്കരണം നടപ്പിലാക്കാൻ മേഖലയിലെ കമ്പനികൾക്ക് നൽകിയ സമയം ഞായറാഴ്ച അവസാനിച്ചു.

തപാൽ സേവനങ്ങൾ, ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയുള്ള ഡെലിവറി, പ്രാദേശികവും അന്തർദ്ദേശീയവുമായ പാഴ്സൽ ഗതാഗതം, ലോക്കൽ, ഇന്‍റർനാഷണൽ എക്സ്പ്രസ് മെയിൽ, പാഴ്സൽ ഗതാഗതം, പോസ്റ്റൽ പാഴ്സലുകൾ കൈകാര്യം ചെയ്യൽ, മെയിൽ റൂം മാനേജ്മെന്‍റ് എന്നിവയ്ക്കായി സ്വദേശികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമായി.

നേരത്തെ, സിഇഒ മേഖലയിൽ 100 ശതമാനം സ്വദേശിവൽക്കരണവും ഉന്നത മാനേജ്മെന്‍റ് സ്ഥാനങ്ങളിൽ 70 ശതമാനവും സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു. സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൻ പ്രോത്സാഹനവും പ്രഖ്യാപിച്ചിട്ടുണ്ട്.