ഐആർസിടിസി തട്ടിപ്പ്; ലാലുവിനെയും കുടുംബാംഗങ്ങളെയും വിചാരണ ചെയ്യാൻ അനുമതി

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരായ ഐആർസിടിസി അഴിമതിക്കേസിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ ഡൽഹി ഹൈക്കോടതി സിബിഐക്ക് അനുമതി നൽകി. 2018 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വാദങ്ങൾ ആരംഭിച്ചിരുന്നില്ല. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരാണ് കേസിലെ 11 പ്രതികൾ. 2019 ൽ, റെയിൽവേ ഉദ്യോഗസ്ഥരായ മൂന്ന് പ്രതികളും വിചാരണ നടപടികൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു, ഇത് തുടർ നടപടികൾക്ക് തടസ്സമായി. പ്രോസിക്യൂഷന്‍റെ അനുമതിയില്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു ആക്ഷേപം. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് 2020 മാർച്ചിൽ അറ്റോർണി ജനറൽ നിയമോപദേശം നൽകിയിരുന്നു. ഐആർസിടിസി അഴിമതിയുമായി ബന്ധപ്പെട്ട് 2017ലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിസി കരാറുകൾ അനുവദിക്കുന്നതിനു പകരമായി ലാലു കുടുംബാംഗങ്ങൾക്ക് നിസാര വിലയ്ക്ക് ഭൂമി കൈമാറിയെന്നതാണ് കേസ്.