മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി, ഇളയ മക്കളെ കെട്ടിത്തൂക്കിയത് കൊലപ്പെടുത്തിയ ശേഷം; ചെറുപുഴയിലെ ദുരൂഹ മരണങ്ങളുടെ വിവരങ്ങള്‍ പുറത്ത്

ണ്ണൂര്‍ ചെറുപുഴയില്‍ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂത്ത മകന്‍ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷമാണ്. കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു. മൂന്ന് കുട്ടികള്‍ക്കും ഉയര്‍ന്ന അളവില്‍ ഉറക്ക ഗുളിക നല്‍കിയ ശേഷമാണ് കെട്ടിതൂക്കിയത്. എന്നാല്‍ കെട്ടി തൂക്കുംമുന്‍പ് മൂത്ത മകന്‍ മരിച്ചിരുന്നില്ല. ശ്രീജയുടെയും ഷാജിയുടെയും തൂങ്ങി മരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു പേരുടെയും ദേഹത്ത് കാര്യമായ മുറിവുകള്‍ ഒന്നുമില്ല.

ഇന്നലെ പുലര്‍ച്ചെ 6 മണിയോടെയാണ് പാടിയോട്ട്ചാല്‍ വാച്ചാലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജ, മക്കളായ 12 ഉം 10 ഉം 8 ഉം വയസ്സുള്ള സൂരജ്, സുജിന്‍, സുരഭി ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പാണ് ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മില്‍ വഴക്കിട്ടിരുന്നു. പ്രശ്ന പരിഹാരത്തിന് ഇന്നലെ രാവിലെ സ്റ്റേഷനില്‍ എത്താന്‍ മൂവര്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനില്‍ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.