കെഎസ്ആർടിസി ഡിജിറ്റല്‍ പേ; പദ്ധതിയുടെ പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഫോൺപേ വഴി ടിക്കറ്റ് തുക കൈമാറുന്ന പദ്ധതിയുടെ പ്രഖ്യാപനം മാറ്റിവെച്ചു. ഇന്നലെ മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്ത് ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, വിശദാംശങ്ങൾ കണ്ടക്ടര്‍മാര്‍ക്ക് വിശദീകരിച്ചു നല്‍ക്കാത്തതിനാലാണ് പ്രഖ്യാപനം മാറ്റിയത്.

നിലവിൽ എല്ലാ കെ.എസ്.ആർ.ടി.സി കൗണ്ടറുകളിലും ഈ സൗകര്യം ഏർപ്പെടുത്തും. ടിക്കറ്റ് തുക ഫോൺപേ വഴി കെ.എസ്.ആർ.ടി.സി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. കണ്ടക്ടർമാർ ഇത് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ടിക്കറ്റുകൾ നൽകൂ. എന്നിരുന്നാലും, പണം അക്കൗണ്ടിൽ എത്തിയോ എന്ന് എങ്ങനെ അറിയുമെന്ന് ഇപ്പോഴും വ്യക്തമല്ല. പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ഏജൻസി ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമേ ബസുകളിൽ പദ്ധതി നടപ്പാക്കൂ.

നിലവിൽ എല്ലാ ബസുകളിലും ഫോണ്‍പേ സംവിധാനം കൊണ്ടു വരണോയെന്നും ദീർഘദൂര ബസുകളിൽ മാത്രം ഫോൺ പേ സംവിധാനം ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. അതിനാൽ പദ്ധതി എത്രയും വേഗം നടപ്പാക്കാൻ കഴിയില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.