ലീഗിൽ 2.33 ലക്ഷം പുതിയ അംഗങ്ങൾ; 51% വനിതകള്‍, 35 വയസിൽ താഴെയുള്ളവർ 61%

മലപ്പുറം: കേരളത്തിൽ തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 2.33 ലക്ഷം വർദ്ധനവുണ്ടായത് മുസ്ലിം ലീഗിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഭരണമില്ലാതെ ലീഗിന് നിലനിൽക്കാനാകില്ലെന്ന വിമർശനത്തിനുള്ള മറുപടി കൂടിയാണ് അംഗത്വ പ്രചാരണത്തിലൂടെ സംസ്ഥാന കമ്മിറ്റി മറുപടി നൽകിയത്. പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പാർട്ടിയിൽ ചേർന്നിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അതിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം. അംഗങ്ങളിൽ 61 ശതമാനം പേർ 35 വയസ്സിന് താഴെയുള്ളവരും 51 ശതമാനം സ്ത്രീകളുമാണ്. പാർട്ടി ഭാരവാഹിത്വത്തിലും തിരഞ്ഞെടുപ്പുകളിലും ഈ വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഓൺലൈനായും പ്രത്യേകം തയ്യാറാക്കിയ അപേക്ഷയിലൂടെയുമാണ് മെമ്പർഷിപ്പ് കാമ്പയിൻ നടത്തിയത്. ഡിസംബർ 15 വരെയുള്ള അപേക്ഷകൾ ആണ് പരിഗണിച്ചത്. ഇതിന് ശേഷവും പലരും അപേക്ഷ നൽകി. മാർച്ചിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ശേഷം മാത്രമേ ഇവരെ പരിഗണിക്കൂ. ഇവർ കൂടി ചേരുന്നതോടെ സംസ്ഥാനത്തെ അംഗങ്ങളുടെ എണ്ണം 25 ലക്ഷം കടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.