ഷെല്‍ കമ്പനികളില്‍ രഹസ്യ നിക്ഷേപം; അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോര്‍ട്ട്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോര്‍ട്ട്. ആഗോള സംഘടനയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (occrp) ആണ് ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ പുറത്തുവിട്ടത്.രഹസ്യമായി സ്വന്തം കമ്പനികളില്‍ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

അതേസമയം ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമമെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.