മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടി നൈജീരിയക്കാർ

മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്‍റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് പണം കൈമാറിയതായി അറസ്റ്റിലായ നൈജീരിയൻ യുവാവും യുവതിയും പറഞ്ഞു. ഇന്നലെ ഡൽഹിയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സെർവർ ഹാക്ക് ചെയ്യാൻ ഇടനിലക്കാർ സഹായിച്ചതായും സൂചനയുണ്ട്. ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ പണം തട്ടുന്നത്. ബാങ്കുകൾക്ക് സാങ്കേതിക സഹായം നൽകുന്ന കമ്പനികൾക്ക് ഇതിൽ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ബാങ്കിലെ മറ്റാർക്കും ഇതിൽ പങ്കില്ലെന്ന് ബാങ്ക് ജീവനക്കാർ പൊലീസിനോട് പറഞ്ഞു.

സെർവർ ഹാക്ക് ചെയ്ത് ദിനംപ്രതി ഇടപാടിന്റെ തോത് വർധിപ്പിക്കുകയാണ് നൈജീരിയക്കാർ ചെയ്തത്. തുടർന്ന് ഉത്തർപ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഇവരുടെ വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി. തുടർന്ന് നൈജീരിയയിലേക്ക് മാറ്റി. വളരെ സാധാരണക്കാരായ ആളുകൾക്കാണ് പണം നഷ്ടമായത്. കൂടുതൽ ബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.