യുവതിയെയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല.

ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്. വീട് നോക്കാൻ ഏല്‍പിച്ച സുദര്‍ശൻ പ്രസാദിനെയാണ് മാതമംഗലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

രണ്ടു പേരുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണ്. യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും പൊലീസുമെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.