തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ആയുധപ്രദർശനവും നിരോധിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പഞ്ചാബ് സർക്കാർ നിരോധിച്ചു. നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സമയത്താണ് പാട്ടുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആയുധങ്ങളുടെ ലൈസൻസ് മൂന്ന് മാസത്തിനകം പരിശോധിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നവംബർ നാലിന് ശിവസേന നേതാവ് സുധീർ സൂരിയും നവംബർ 10ന് ദേരാ സച്ചാ സൗദ അനുയായി പ്രദീപ് സിംഗും കൊല്ലപ്പെട്ട സാഹചര്യത്തിൽ ആയുധ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഭഗവന്ത് മൻ സർക്കാർ തീരുമാനിച്ചു.

തോക്കിനെയും അക്രമത്തെയും മഹത്വവത്കരിക്കുന്ന പാട്ടുകൾ പൂർണമായും നിരോധിക്കും. സോഷ്യൽ മീഡിയയിലും പൊതുസ്ഥലങ്ങളിലും ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചു. വിവാഹങ്ങൾ, മതപരമായ ചടങ്ങുകൾ, പൊതുപരിപാടികൾ തുടങ്ങിയവയ്ക്കായി ആയുധങ്ങൾ കൊണ്ടുവരുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.