രാഹുൽ ഗാന്ധി അറസ്റ്റിൽ

ന്യൂഡൽഹി: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്ക് സേവന നികുതിക്കുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഡൽഹി പോലീസ് അതിന് അനുമതി നൽകിയിരുന്നില്ല. തുടർന്ന് അവർ പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം നടത്തി. ഇതിനിടയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂർ എംപി, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എംപിമാരും നേതാക്കളും അറസ്റ്റിലായിരുന്നു. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച എംപിമാരെ അറസ്റ്റ് ചെയ്യുകയും ചിലരെ മർദ്ദിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നം ഉയർത്തിക്കാട്ടാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവച്ചു. ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം ജയിലിലടയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന്‍റെ മരണം സംഭവിക്കുകയാണ്. “വർഷങ്ങളായി പടിപടിയായി വളർന്നു വരുന്നതെല്ലാം നമ്മുടെ കൺമുന്നിൽ തകർന്നുവീഴുന്നത് ഞങ്ങൾ കാണുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.