ഓൺലൈൻ പേയ്‌മെൻ്റ് കാർഡുകൾക്ക് ടോക്കണുകൾ ഏർപ്പെടുത്തി ആർബിഐ

ന്യൂ ഡൽഹി: ഓൺലൈൻ പേയ്മെന്‍റുകൾ സുരക്ഷിതമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ നിയമങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നു. ഓൺലൈൻ ഇടപാടുകളിൽ വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ നീക്കം. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ ഇനി കാർഡ് വിവരങ്ങൾ പങ്കിടേണ്ട ആവശ്യമില്ല. ഓൺലൈൻ പേയ്മെന്‍റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചു.

റിസർവ് ബാങ്കിന്‍റെ കണക്കനുസരിച്ച് 35 കോടിയോളം കാർഡുകൾ ഇതുവരെ ടോക്കണൈസ് ചെയ്തിട്ടുണ്ട്. കാർഡുകൾ ഇതുവരെ ടോക്കണൈസ് ചെയ്യാത്തവർ ഉടൻ പുതിയ നിയമത്തിന്‍റെ കീഴിലേക്ക് വരണമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു.

കാർഡ് ഇടപാടിന്റെ സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ, ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടാലും ഉപഭോക്താവിന്റെ കാർഡ് വിവരങ്ങൾ നഷ്ടമാകില്ല.