ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടക്കാൻ മൂന്ന് ദിവസം അധികം അനുവദിക്കണമെന്ന് ആർബിഐ

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടക്കാനുള്ള അവസാന തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുന്നവർക്കും നിർദ്ദേശം നൽകി. 

സാധാരണയായി ക്രെഡിറ്റ് കാർഡ് പേയ്മെന്‍റ് നടത്തേണ്ട അവസാന തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ ബാങ്കുകളും ക്രെഡിറ്റ് കാർഡ് വിതരണക്കാരും പിഴ ചുമത്തും. വൈകിയുള്ള പേയ്മെന്‍റുകൾക്കും ചാർജ് ഈടാക്കാറുണ്ട്. ഇനി മുതൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാൻ മറന്നാൽ സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പേയ്മെന്‍റ് നടത്താൻ കഴിയും. പിഴയടയ്ക്കാതെ മൂന്ന് ദിവസത്തിനുള്ളിൽ പണമടയ്ക്കാനാണ് റിസർവ് ബാങ്ക് അവസരം നൽകുന്നത്.

ക്രെഡിറ്റ് കാർഡ് ഉടമ മൂന്ന് ദിവസത്തിന് ശേഷവും കുടിശ്ശിക അടച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും സാധാരണയായി അടയ്ക്കേണ്ട തുകയെ അടിസ്ഥാനമാക്കി മുൻകൂട്ടി നിശ്ചയിച്ച ലേറ്റ് പേയ്മെന്‍റ് ഫീസ് ഈടാക്കും. ബില്ലിന്‍റെ വലുപ്പത്തിന് ആനുപാതികമായി ലേറ്റ് ഫീസ് വർദ്ധിപ്പിക്കും.