ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ പദ്ധതിയിട്ട് സി.പി.എം.

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം നീക്കം. വെള്ളിയാഴ്ച ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഗവർണറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പലതവണ ഉന്നയിച്ചതോടെയാണ് തീരുമാനവുമായി മുന്നോട്ടുപോകാൻ എൽ.ഡി.എഫ് ഒരുങ്ങുന്നത്.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിനാണ് സി.പി.എം ഊന്നൽ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കണോ അതോ ഓർഡിനൻസായി കൊണ്ടുവരണമോ എന്ന കാര്യത്തിൽ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ എൽ.ഡി.എഫ് തീരുമാനമെടുക്കും. ഇത് വിശദമായി ചർച്ച ചെയ്യും. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമനുസരിച്ചായിരിക്കും തീരുമാനിക്കുക. ഗവർണറുടെ കാര്യത്തിൽ ശക്തമായ ഇടപെടൽ വേണമെന്ന പൊതുവികാരം ശക്തമായതിനാൽ സർക്കാർ നിയമനിർമ്മാണം നടത്താൻ സാധ്യതയുണ്ട്.

പെൻഷൻ പ്രായം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അറുതിവരുത്താനും സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സർക്കാർ തീരുമാനം മരവിപ്പിച്ചെങ്കിലും എം.വി ഗോവിന്ദന്‍റെ പരസ്യപ്രതികരണം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത സാഹചര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുചട്ടക്കൂട് സൃഷ്ടിക്കുന്നതിന്‍റെ ഭാഗമാണിതെന്നും എന്നാൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ നയമല്ലെന്നും അതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ വിവാദം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും സെക്രട്ടേറിയറ്റ് അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ചർച്ചകൾക്ക് ശേഷം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങൾ പുറത്തുവരും.