പാരമ്പര്യ വൈദ്യന്റെ കൊലപാതകം; 3177 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പരമ്പരാഗത ചികിത്സകൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ സമർപ്പിച്ചത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. കേസിൽ മൂന്ന് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. അധിക കുറ്റപത്രത്തിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ഭാര്യ വയനാട് മേപ്പാടി സ്വദേശി ഫസ്നയെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ഓഗസ്റ്റ് ഒന്നിനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയത്. ഒന്നേകാൽ വർഷത്തോളം വീട്ടിൽ തടങ്കലിൽ വയ്ക്കുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫസ്നയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. മുഖ്യപ്രതി ഷൈബിൻ അഷറഫിന്‍റെ നിർദ്ദേശപ്രകാരം മൈസൂരിൽ നിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ (30), വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷഫീഖ് (28) എന്നിവരെ ഷൈബിന്റെ മുക്കട്ടയിലെ ആഡംബര വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.