കപ്പുമായി ടീം പറന്നിറങ്ങി; ഉറക്കമൊഴിച്ച് കാത്തിരുന്ന് അര്‍ജന്റീന

ബ്യൂണസ് ഐറിസ്: കാത്തിരുന്ന നിമിഷം എത്തി. പ്രപഞ്ചത്തെ കീഴടക്കിയ മിശിഹായും സംഘവും അർജന്‍റീനിയൻ മണ്ണിൽ കാലുകുത്തി. സംഗീതം അലയടിച്ച അന്തരീക്ഷത്തിൽ വിമാനത്തിന്‍റെ വാതിൽ തുറന്നു. കാത്തിരുന്ന കപ്പ് കണ്മുന്നിൽ. മെസി കപ്പ് ഉയർത്തിപ്പിടിച്ചു.

വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആളുകൾ ആഹ്ലാദപ്രകടനം നടത്തി.
പുലർച്ചെ 2.30 ഓടെ പ്രത്യേക വിമാനത്തിലാണ് ചാമ്പ്യൻമാർ കിരീടവുമായി ഇറങ്ങിയത്. മെസിയും കോച്ച് സ്കലോനിയുമാണ് ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് ടീം അംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക് വന്നു. ചുവന്ന പരവതാനി വിരിച്ചായിരുന്നു സ്വീകരണം.

വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ബസ്സിലേക്ക്. തുറന്ന ബസിൽ തിങ്ങിനിറഞ്ഞ തെരുവിലൂടെ അവർ തലസ്ഥാനം ചുറ്റും.
36 വര്‍ഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവില്‍ കാത്തുനില്‍ക്കുകയായിരുന്നു.