വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നിന്റെ ഉപയോഗം കൂടുന്നു

തിരുവനന്തപുരം: വടംവലി താരങ്ങള്‍ക്കിടയിൽ, കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിക്കുന്നത് കൂടുന്നു. 390 രൂപ വിലയുള്ള മരുന്ന് 1,500 രൂപയ്ക്ക് വരെയാണ് ഏജന്‍റുമാർ വിൽക്കുന്നത്. തമിഴ്നാട് അതിർത്തി കടന്ന് മെഫന്‍ട്രമിന്‍ കേരളത്തിലെത്തുന്നുണ്ടെന്നാണ് വിവരം.

ഒരേ സമയം 3,500 പേർക്ക് ഉപയോഗിക്കാവുന്ന മയക്കുമരുന്നുമായി വടംവലി താരത്തെ പൊലീസ് പിടികൂടിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് സംസ്ഥാന വടവലി അസോസിയേഷൻ മരുന്ന് ഉപയോഗിക്കുന്ന ടീമുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, മയക്കുമരുന്നിന്‍റെ ഉപയോഗം കണ്ടെത്താൻ കോര്‍‍ട്ടുകളില്‍‍ സംവിധാനമില്ല.

ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുന്ന സാധാരണ ആളുകളിലേക്കും മരുന്നിന്‍റെ ഉപയോഗം വ്യാപിച്ചു. മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് മയക്കുമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത്തരം മരുന്നുകൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.