പരിസ്ഥിതിലോലമേഖല; സംസ്ഥാനത്തുണ്ടായത് കടുത്ത ആശയക്കുഴപ്പവും കാലതാമസവും

കോട്ടയം: സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പവും കാലതാമസവും ഉണ്ടായിട്ടുണ്ട്. 12 വർഷം നീണ്ട ചർച്ചയിൽ അന്തിമ തീരുമാനമായിട്ടില്ല. കരട് വിജ്ഞാപനം നിരവധി തവണ പുറപ്പെടുവിച്ചിട്ടുണ്ട്. പിന്നീട് കാലാവധി നീട്ടുകയും ചെയ്തു.

കേരളത്തിൽ 24 സംരക്ഷിത വനമേഖലകളുണ്ട്. 21 ഇടങ്ങളിലാണ് കരട് വിജ്ഞാപനം വന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ച് സുപ്രീം കോടതി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. 2011 ഫെബ്രുവരി 9 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ നിരോധനത്തിന്റെയും നിയന്ത്രണത്തിന്റെയും അടിസ്ഥാന രേഖയായി പരിഗണിക്കും.

നിലവിൽ ഒരു കിലോമീറ്ററിലധികം സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചിരിക്കുന്നിടത്ത് ഇത് തുടരും. മറ്റ് സ്ഥലങ്ങളിൽ, 10 കിലോമീറ്റർ വരെ താൽക്കാലികമായി ലോലമായ മേഖലയാണ്. ഇതിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയെ സമീപിക്കാം. ഇവരുടെ റിപ്പോർട്ട് സുപ്രീം കോടതി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. അതുവരെ മലയോര മേഖലയുടെ വലിയൊരു ഭാഗം അതിലോലമായ അവസ്ഥയിൽ തുടരും. തീരുമാനങ്ങൾ വൈകുന്നത് കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.