വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് പ്രതി സ്വയം നിർമ്മിച്ച കത്തി കൊണ്ട്

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെ പ്രതി സ്വയം നിർമ്മിച്ച കത്തി ഉപയോഗിച്ചാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്. കട്ടിംഗ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടിരുന്നു. ഇതിനായി കട്ടിംഗ് മെഷീൻ വാങ്ങുകയും പവർ ബാങ്ക് കരുതുകയും ചെയ്തു. എന്നാൽ ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്യാംജിത്തിന്‍റെ മാനന്തേരിയിലെ വീട്ടിൽ നിന്ന് കട്ടിംഗ് മെഷീൻ പൊലീസ് കണ്ടെത്തി.

കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ചെരുപ്പും ബാഗിലാക്കി ശ്യാംജിത്തിന്‍റെ വീടിന് സമീപത്തെ കുളത്തിലാണ് താഴ്ത്തിയത്. ബാഗിൽ നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തു. ഇരുതല മൂര്‍ച്ചയുള്ള കത്തി മൂന്ന് ദിവസം കൊണ്ട് നിർമ്മിച്ചതാണെന്നും അതിനുള്ള ഇരുമ്പും പിടിയും പാനൂരിൽ നിന്നാണ് വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. കത്തിക്ക് മൂർച്ച കൂട്ടുന്ന ഉപകരണവും വീട്ടിൽ നിന്ന് കണ്ടെത്തി. ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയ ബൈക്ക് വീടിന് മുന്നിൽ നിന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമവും പ്രതി നടത്തി. മറ്റൊരാളുടെ മുടി ശേഖരിച്ച് ബാഗിലാക്കി സൂക്ഷിച്ചതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 11.30 ഓടെയാണ് വിഷ്ണുപ്രിയയുടെ മരണവാർത്ത പുറത്തുവന്നത്. വിഷ്ണുപ്രിയയുടെ ശരീരത്തിൽ പതിനെട്ടോളം മുറിവുകളുണ്ടായിരുന്നു. കഴുത്ത് അറ്റു തൂങ്ങിയ നിലയിലായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കൈകാലുകളിൽ ഉൾപ്പെടെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൈകാലുകളിലെ നാഡികൾക്കടക്കം ക്ഷതം സംഭവിച്ചു.