പുലർച്ചെ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി; യാത്രക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ചിട്ടു

സുല്‍ത്താന്‍ബത്തേരി: വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വയനാട്ടിലെ സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാന ഇറങ്ങി. റോഡിലൂടെ നടക്കുകയായിരുന്ന യാത്രക്കാരനുനേരെ തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണ യാത്രക്കാരനെ കാട്ടാന ചവിട്ടാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആക്രമണത്തിന് മുതിർന്നില്ല. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തമ്പി എന്നയാളാണ് ആക്രമണത്തിന് ഇരയായത്.

തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തി. തമിഴ്നാട്ടിലെ ഗൂഡല്ലൂർ പ്രദേശത്ത് പരിഭ്രാന്തി പരത്തിയ റേഡിയോ കോളറുള്ള ആനയാണ് ഇതെന്നാണ് കരുതുന്നത്. വയനാട് വന്യജീവി സങ്കേതത്തിന് സമീപമാണ് ബത്തേരി പട്ടണം സ്ഥിതി ചെയ്യുന്നത്.

നിലവിൽ ആന കാട്ടിലേക്ക് തിരിച്ചുകയറി. പാലക്കാട് പി.ടി.-7 എന്ന ആനയെ തളയ്ക്കാന്‍ പോയ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി സംഘം വയനാട്ടിലേക്ക് തിരിച്ചു.