ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിനെ തുടർന്നുണ്ടായ തർക്കത്തില്‍ ഭാര്യയെയും പെണ്‍മക്കളെയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി
ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിനെ തുടർന്നുണ്ടായ തർക്കത്തില്‍ ഭാര്യയെയും രണ്ട് ചെറിയ പെണ്‍മക്കളെയും ഭർത്താവ് കൊലപ്പെടുത്തി വീടിനുള്ളിലെ കുഴിയില്‍ കുഴിച്ചുമൂടി.ഉത്തർപ്രദേശിലെ ഷംലിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഫാറൂഖ് എന്ന 35 കാരൻ, ഭാര്യ താഹിറ (35), രണ്ട് പെണ്‍മക്കളായ ഷരീൻ (14), അഫ്രീൻ (6) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂവരേയും കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് കൊലപാതക വിവരം പുറത്തുവന്നത്. ചൊവ്വാഴ്ച ഗ്രാമത്തലവൻ അവരെ കാണാതായതായെന്ന് പൊലീസില്‍ റിപ്പോർട്ട് ചെയ്യുകയും, തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് ചുരുളഴിഞ്ഞത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍, ഫാറൂഖ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. മൃതദേഹങ്ങള്‍ വീട്ടില്‍ കുഴിച്ചിട്ടതായി ഇയാള്‍ത്തന്നെ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങള്‍ കുഴിച്ചെടുത്തു.
ഫാറൂഖും ഭാര്യയും തമ്മിലുണ്ടായ തർക്കത്തിനിടെ ദേഷ്യത്തില്‍ ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഇത് തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും ഫാറൂഖ് പൊലീസിനോട് പറഞ്ഞു. ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയും, മൂന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച ഒരു പിസ്റ്റളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു
