ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു
ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. പെരുങ്കുളം നെടിയവിള പുത്തൻവീട്ടില്‍ ബിജു(52)വാണ് മരിച്ചത്.ബിജുവിന് ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്നു കരുതി ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അലർജിപരിശോധനാ കുത്തിവെപ്പ് നല്കി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. അക്രമാസക്തനായ ബിജുവിനെ ജീവനക്കാർ നിയന്ത്രിച്ച് അത്യാഹിത വിഭാഗത്തിലെ വാർഡുകളിലൊന്നിലാക്കി വാതിലടച്ചു
ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടർന്ന് പിപിഇ കിറ്റ് ധരിച്ച് ജീവനക്കാരും സഹായികളും ചേർന്ന് ആംബുലൻസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു
