Latestകേരളം

കേരളം വഴിയുള്ള കൂടുതല്‍ ട്രെയിനുകളില്‍ എല്‍എച്ച്‌ബി കോച്ചുകള്‍

കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളില്‍ എല്‍എച്ച്‌ബി കോച്ചുകള്‍.ഏറ്റവും തിരക്കേറിയ മംഗളൂരു മെയില്‍, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പുഴ സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ ഐസിഎഫ് കോച്ചുകള്‍ പുതിയ എല്‍എച്ച്‌ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകള്‍ പൂർണമായും എല്‍എച്ച്‌ബിയിലേക്കു മാറും. 2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ ഈ മാറ്റം.

മംഗളൂരു സെൻട്രല്‍–ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ–മംഗളൂരു ട്രെയിൻ (22637) ഫെബ്രുവരി നാലിനും ആണ് എല്‍എച്ച്‌ബി കോച്ചുകളിലേക്കു മാറുക. മംഗളൂരു–ചെന്നൈ മെയില്‍ (12602) ഫെബ്രുവരി മൂന്ന് മുതലും ചെന്നൈ–മംഗളൂരു മെയില്‍ (2601) നാല് മുതലും എല്‍എച്ച്‌ബിയില്‍ ഓടും.

ചെന്നൈ–ആലപ്പി (ഫെബ്രുവരി ഒന്ന്), ആലപ്പി–ചെന്നൈ (ഫെബ്രുവരി രണ്ട്), ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695–ഫെബ്രുവരി മൂന്ന്), തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് (12696–ഫെബ്രുവരി നാല്) ട്രെയിനുകളും പുതുമോടിയിലാണ് ഓടുക.

പുത്തൻ കോച്ചുകള്‍ക്കൊപ്പം കോച്ചുകളുടെ വിന്യാസത്തിലും മാറ്റങ്ങളുണ്ടാകും. ചെന്നൈ–മംഗളൂരു–ചെന്നൈ മെയില്‍, ചെന്നൈ–മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളില്‍ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, അഞ്ച് തേർഡ് എസി, ഒമ്ബത് സ്ലീപ്പർ ക്ലാസ്, നാല് ജനറല്‍ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുണ്ടാകും.

ചെന്നൈ–ആലപ്പി– ചെന്നൈ, ചെന്നൈ–തിരുവനന്തപുരം–ചെന്നൈ എന്നീ ട്രെയിനുകളില്‍ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, മൂന്ന് തേർഡ് എസി, ഒമ്ബത് സ്ലീപ്പർ ക്ലാസ്, നാല് ജനറല്‍ സെക്കൻഡ് ക്ലാസ് എന്നിവയാണു കോച്ചുകള്‍. ഈ ട്രെയിനുകളിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന മലയാളികളുടെയും യാത്രക്കാരുടെ വിവിധ സംഘടനകളുടെയും ദീർഘകാല ആവശ്യത്തിനാണ് ദക്ഷിണ റെയില്‍വേ അംഗീകാരം നല്‍കിയിട്ടുള്ളത്.

നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ പേർ യാത്ര ചെയ്യുന്ന ഈ ട്രെയിനുകളിലെ പഴയകാല കോച്ചുകളില്‍ വർഷങ്ങളായി ദുരിത യാത്രയാണു മലയാളികള്‍ക്ക്. തുരുമ്ബു പിടിച്ച ജനലുകള്‍, തിങ്ങി ഞെരുങ്ങുന്ന കോച്ചുകള്‍ എന്നിവയാണു പ്രധാന പ്രശ്നങ്ങള്‍.

സ്ലീപ്പർ ക്ലാസിലാണു കൂടുതല്‍ ദുരിതം. നിറഞ്ഞോടുന്ന സ്ലീപ്പറില്‍ വീർപ്പുമുട്ടുന്ന അവസ്ഥയാണു യാത്രക്കാർക്ക്. ശുചിമുറിയും അതിനോടു ചേർന്നുള്ള വാഷ്ബേസിനും അടക്കമുള്ളവ ശോച്യാവസ്ഥയിലാണ്.

എല്‍എച്ച്‌ബിയിലേക്കു മാറുന്നതോടെ ഇതടക്കമുള്ള സൗകര്യങ്ങള്‍ മികവുറ്റതാകുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ. ട്രെയിനുകളുടെ വേഗത്തില്‍ വർധന, കുറഞ്ഞ ഭാരം, കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി തുടങ്ങിയവയാണു മറ്റു പ്രത്യേകതകള്‍. ട്രെയിനുകള്‍ കൂട്ടിയിടിച്ചാലും കോച്ചുകള്‍ സുരക്ഷിതം, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയും എല്‍എച്ച്‌ബി കോച്ചുകളുടെ സവിശേഷതകളാണ്.