Latestകേരളം

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

പാലക്കാട് ചികിത്സ പിഴവില്‍ കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി. വാര്‍ത്ത പുറത്ത് വന്നതോടെ ധനസഹായം ലഭിക്കുന്നില്ലെന്ന വിഷയത്തില്‍ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.വിനോദിനിക്കായി പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പഠനചിലവിനുള്ള പ്രതിമാസ ധനസഹായമാണ് മാസങ്ങളായി മുടങ്ങിയത്.
പ്രതിമാസം ലഭിക്കേണ്ട 4000 രൂപ 4 മാസമായി കിട്ടുന്നില്ല. പണം കിട്ടിയത് ആകെ രണ്ടു മാസം മാത്രമാണെന്ന് വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പണം ലഭിച്ചിരുന്നു. പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് അമ്മ പറഞ്ഞു.

വാര്‍ത്ത പുറത്തു വന്നതോടെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ധനസഹായം ഉടനടി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു.
വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.