Latestകേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയര്‍ത്തി. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇനിയും കൂട്ടുമെന്നും ആശമാര്‍ക്ക് യുഡിഎഫ് നല്‍കിയ വാക്ക് പാലിച്ചെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അങ്കണവാടി ജീവനക്കാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനയുണ്ട്. പാചക തൊഴിലാളികള്‍ക്ക് 1000 രൂപ കൂട്ടി. പ്രീ പ്രൈമറി ആയമാര്‍ക്കും 1000 രൂപ കൂട്ടി.

മുന്‍മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരനെ പ്രൊ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും വി ഡി സതീശന്‍ പറഞ്ഞു. നവകേരള സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.