വയനാട് മണ്ണിടിച്ചിൽ; നാല് മരണം
വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ 10.30ഓടെയാണ് വയനാട്ടില്‍ മണ്ണിടിച്ചിലുണ്ടായത്. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഔദ്യോഗിക വിവരം അനുസരിച്ച് ഇതുവരെ രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരെ കാണാതായിട്ടുണ്ട്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് മൂന്ന് എന്‍ഡിആര്‍എഫ് ടീമാണ് സജ്ജമാകുന്നത്. വയനാട് സംഘത്തിന് പുറമേ കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് കൂടിയുള്ള സംഘം സ്ഥലത്തെത്തും. ഒരു എന്‍ഡിആര്‍എഫ് ടീമിലുള്ളത് 34 പേരാണ്. അപകടസാധ്യതകള്‍ മുന്‍നിര്‍ത്തി കാലവര്‍ഷത്തിന് മുന്‍പ് തന്നെ എന്‍ഡിആര്‍എഫ് ടീമുകള്‍ ഒന്‍പത് ജില്ലകളില്‍ സജ്ജമായിരുന്നു.
