20 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം
20 വർഷത്തെ തടവിന് ശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായ അബ്ദുള്‍ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി. ഏഴരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്.സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയില്‍ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ടായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടില്‍ എത്തിച്ച് എമിഗ്രേഷൻ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയത്. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികള്‍ സമാഹരിച്ചത്.2006 നവംബർ 28ന് 26-ാം വയസില്‍ റിയാദിലെത്തിയതാണ് കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കല്‍ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ(പാത്തു)യുടെയും ഇളയമകൻ അബ്ദുള്‍ റഹീം. ഡ്രൈവർ ജോലിയില്‍ ഒരുമാസം പിന്നിടും മുമ്പേ ഡിസംബർ 24നാണ് സ്പോണ്‍സറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസില്‍ ജയിലിലടയ്ക്കപ്പെട്ടത്.
