ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച അനുമതി നല്‍കിയേക്കും. ഓക്സ്ഫഡും അസ്ട്രാസെനകയും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്.

കോവിഷീല്‍ഡ് വാക്സീന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച വിവരങ്ങള്‍ തൃപ്തികരമാണെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നത്

വാക്സീന്‍ വിതരണത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ നാല് സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ തുടങ്ങി. അതേസമയം, രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിലേക്ക് താഴ്ന്നു. നിലവിൽ നൂറുപേരെ പരിശോധിക്കുമ്പോൾ ആറു പേരിൽ മാത്രമാണ് രോഗം കണ്ടെത്തുന്നത്. 

വാക്സീന്‍ വിതരണം ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ രാജ്യത്തെ നാല് ദിശകളിലുള്ള ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ തുടങ്ങി. വാക്സീന്‍ നല്‍കുന്നത് ഒഴികെ വിതരണസമയത്ത് നടക്കുന്ന എല്ലാ 

പ്രവര്‍ത്തനങ്ങളും ഡ്രൈറണ്‍ എന്ന മോക്ഡ്രില്ലിന്റെ ഭാഗമാണ്. വാക്സീന്‍ ശേഖരണം, സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിലെ ക്രമീകരണങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തിയും പരിശോധിക്കും.വിതരണത്തിനിടെയുണ്ടാകാനിടയുള്ള പാളിച്ചകള്‍ മനസിലാക്കാനാണ് മോക്ഡ്രില്‍.