ഭാര്യയെയുംകൂട്ടി ആശുപത്രിയിലേക്ക്‌ പോകുന്നതിനിടെ നെഞ്ചുവേദന, ആര്‍ക്കിടെക്‌ട്‌ മരിച്ചു

കൊല്ലം : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയുംകൂട്ടി ആശുപത്രിയിലേക്ക്‌ പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ആര്‍ക്കിടെക്‌ട്‌ മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.

കൊല്ലം മുണ്ടയ്ക്കല്‍ എ.ആര്‍.എ നഗര്‍, ശിവമംഗലം വീട്ടില്‍ ജി.പ്രശാന്ത് (44) ആണ് മരിച്ചത്. ഇദ്ദേഹം നിസാര്‍ റഹിം ആന്‍ഡ്‌ മാര്‍ക്ക് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ഡീന്‍ ആണ്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബെന്‍സിഗര്‍ ആശുപത്രിയിലേക്ക് ഭാര്യ ദിവ്യയുമൊത്ത് കാറോടിച്ചുവരികയായിരുന്നു. ആശുപത്രിക്കുസമീപം എത്തിയതോടെ നെഞ്ചുവേദന പെട്ടന്ന്‌ കൂടുകയും കാറിന്‍്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു.

ബീച്ച്‌ റോഡിലെ കടയിലേക്ക് കാര്‍ ഇടിച്ചുകയറി. പെട്രോള്‍ പമ്ബിനു സമീപമാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഇരുവരെയും ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയസ്തംഭനമുണ്ടായ പ്രശാന്തിനെ രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തില്‍ കാറിന്‍്റെ മുന്‍വശവും കടയോടുചേര്‍ന്നുള്ള മതിലും തകര്‍ന്നു. ഈസ്റ്റ് പോലീസ് അറിയിച്ചതനുസരിച്ച്‌ കടപ്പാക്കടയില്‍നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, കാര്‍ അപകടസ്ഥലത്തുനിന്നു മാറ്റി.
കൊല്ലം ബാറിലെ അഭിഭാഷകയാണ് ദിവ്യ. അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ബെന്‍സിഗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.