അമല പോളും ഭവ്‌നിന്ദറും നാല് വർഷം മുമ്പ് വിവാഹിതരായി; ഭവ്‌നിന്ദറിന് ജാമ്യം 

ചെന്നൈ: നടി അമല പോളിന്‍റെ പരാതിയിൽ അറസ്റ്റിലായ ഗായകൻ ഭവ്നീന്ദർ സിംഗ് ദത്തിന് ജാമ്യം. തന്‍റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. വിഴുപുരം ജില്ലയിലെ വാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

അമല പോളും ഭവ്നീന്ദർ സിംഗും നാല് വർഷം മുമ്പ് വിവാഹിതരായതിന്‍റെ തെളിവുകൾ ഭവ്നീന്ദർ സിംഗിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. 2018 നവംബറിലാണ് വിവാഹം നടന്നതെന്നും ഇരുവരും തമ്മിലുള്ള വേർപിരിയലുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. 

ഭവ്നീന്ദർ സിങുമായി ചേർന്ന് 2018ൽ അമല സിനിമാ പ്രൊഡക്ഷൻ കമ്പനിക്ക് രൂപം നൽകിയിരുന്നു. ഈ കമ്പനിയിൽ താരം ധാരാളം പണം നിക്ഷേപിക്കുകയും ചെയ്തു. കടാവർ എന്ന സിനിമ നിർമ്മിച്ചത് ഈ കമ്പനിയാണ്. എന്നാൽ നടിയും ഭവ്നീന്ദറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും ഇരുവരും വേർപിരിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനിടെ അമലാപോളിനെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയതായി വ്യാജരേഖ നിർമ്മിച്ച് വഞ്ചിച്ചതായും നടി പരാതിയിൽ പറയുന്നു. കൂടാതെ, നടിയുടെ അപകീർത്തികരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.