ചന്ദ കൊച്ചാറിന് തിരിച്ചടി; വായ്പ അഴിമതിയിൽ പിരിച്ചുവിട്ട നടപടി ശരിയെന്ന് ഹൈക്കോടതി

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒ ചന്ദ കൊച്ചാറിനെ വായ്പാ തട്ടിപ്പിന്‍റെ പേരിൽ പുറത്താക്കിയ നടപടി ശരിവെച്ച് മുംബൈ ഹൈക്കോടതി. വിരമിക്കൽ കുടിശ്ശിക സംബന്ധിച്ച് ഐസിഐസിഐ ബാങ്കിനെതിരെ ചന്ദ കൊച്ചാർ സമർപ്പിച്ച ഹർജിയിലാണ് വിധി. പിരിച്ചുവിടൽ സാധുതയുള്ളതാണെന്ന് വിധിച്ച കോടതി ചന്ദ കൊച്ചാറിന് ഇടക്കാല ആശ്വാസം നിഷേധിച്ചു. ജസ്റ്റിസ് ആർ ഐ ചഗ്ലയുടെ സിംഗിൾ ബെഞ്ചാണ് കൊച്ചാറിന്റെ പിരിച്ചുവിടൽ സാധുവാണെന്ന് വിധിച്ചത്.

2018-ൽ കൊച്ചാർ സ്വന്തമാക്കിയ ഐസിഐസിഐ ബാങ്കിന്റെ 6.90 ലക്ഷം ഓഹരികൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും ചന്ദ കൊച്ചാറിനെ വിലക്കി. 2018 ഒക്‌ടോബർ 4ന് വിരമിച്ചതിനെ തുടർന്ന് തനിക്ക് ലഭിക്കേണ്ട ആനുകൂല്യത്തിനായി ചന്ദ കൊച്ചാർ ബാങ്കിനെ സമീപിച്ചിരുന്നു.

ഐസിഐസിഐ ബാങ്കിനെതിരായ കൊച്ചാറിന്‍റെ ഹർജി സദുദ്ദേശ്യപരമല്ലെന്നും പിരിച്ചുവിടൽ അനിവാര്യമാണെന്നും ജസ്റ്റിസ് ചഗ്ല പറഞ്ഞു. ചന്ദ കൊച്ചാറിനെ 6.90 ലക്ഷം ഓഹരികൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും ഏതെങ്കിലും ഓഹരികളുമായി ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ആറാഴ്ചയ്ക്കകം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.