കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഗവർണർ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകൾ പുറത്തുവന്നു.

2021 ഡിസംബർ 8 ന് വി.സിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചതായി ഗവർണർ വിശദീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നൽകിയെന്നും ഗവർണർ ആരോപിച്ചു. ഡിസംബർ 16ന് ചാൻസലറായി തുടരണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ കത്ത് ലഭിച്ചു. സർവകലാശാലയുടെ ഭരണത്തിൽ ഇടപെടില്ലെന്ന അവസാന കത്ത് ജനുവരി 16ന് തനിക്ക് ലഭിച്ചെന്നും ഗവർണർ വിശദീകരിച്ചു.