ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു. അവധിക്ക് ശേഷവും ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ വിപുലമായ പരിശോധനയ്ക്ക് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്.

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. ലൈസൻസുണ്ടായിട്ടും വൃത്തിഹീനമോ മായം കലർന്നതോ ശുചിത്വമില്ലാത്തതോ ആയ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിൽ മായം ചേർക്കുന്നതും പഴകിയ ഭക്ഷണം നൽകുന്നതും ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

അത്തരത്തിൽ മായം കലർന്ന ഭക്ഷണമോ കാലഹരണപ്പെട്ട ഭക്ഷണമോ ഏതെങ്കിലും വിധത്തിൽ പിടിക്കപ്പെട്ടാൽ, ആ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും. ലൈസൻസ് റദ്ദാക്കിയാൽ അത് പിന്നീട് വീണ്ടും ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.