കേരളത്തിൽ ജൂണ്‍ 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ന്യൂ ഡൽഹി: ജൂൺ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇടിമിന്നലിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലും ഉയർന്ന സ്ഥലങ്ങളിലും മരക്കൊമ്പുകളിലും ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നതും ഒഴിവാക്കണം.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലേറ്റ ഒരു വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടനടി വൈദ്യസഹായം നൽകണം. മത്സ്യബന്ധനത്തിനും കുളിക്കാനുമായി വെള്ളത്തിൽ ഇറങ്ങരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വാഹനത്തിനുള്ളിൽ തന്നെ കഴിയണം. സൈക്കിളുകൾ, ബൈക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.