രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി

കണ്ണൂര്‍: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ രാജി ആവശ്യം തള്ളി കണ്ണൂർ വി.സി ഗോപിനാഥ്. ഗവർണറുടെ നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കുസാറ്റ് വിസി പറഞ്ഞു.

ഒമ്പത് സർവകലാശാലകളിലെ വി.സിമാർക്ക് നാളെ തന്നെ രാജി സമർപ്പിക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു. യു.ജി.സി ചട്ടങ്ങൾ പാലിക്കാത്തതിന് സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ അസാധാരണ നീക്കം. കേരള സർവകലാശാല, എംജി സർവകലാശാല, കൊച്ചിൻ സർവകലാശാല, ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജിക്കത്ത് നാളെ രാവിലെ 11.30ന് രാജ്ഭവന് കൈമാറണം. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനം നടത്തിയതെന്ന് രാജ്ഭവൻ വ്യക്തമാക്കി. ഒരൊറ്റ പേരിന്റെ ശുപാർശയിലാണ് അഞ്ച് വി.സിമാരെ നിയമിച്ചത്. നാലുപേരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ അക്കാദമിക വിദഗ്ധർ ഇല്ലെന്നാണ് രാജ്ഭവന്‍റെ വിശദീകരണം.