പോക്‌സോ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതിൽ കേരളം മുന്നില്‍

ന്യൂഡല്‍ഹി: പോക്സോ കുറ്റവാളികളെ കൃത്യമായി ശിക്ഷിക്കുന്നതിൽ കേരളം മുൻപന്തിയിൽ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 20.5 ശതമാനം മാത്രമാണ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരായത്.

400,000 കേസുകളെ അടിസ്ഥാനമാക്കി ലോകബാങ്കിന്‍റെ ഡാറ്റാ എവിഡൻസ് ഫോർ ജസ്റ്റിസ് റിഫോംസുമായി സഹകരിച്ച് സ്വകാര്യ സംഘടനയായ വിധി സെന്‍റർ ഫോർ ലീഗൽ പോളിസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

‘പോക്സോയുടെ ഒരു ദശാബ്ദം’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രതികളെ ശിക്ഷിക്കുന്നതിൽ മുൻപന്തിയിലുണ്ടെങ്കിലും കേരളത്തിൽ കേസ് തീർപ്പാക്കുന്നത് വൈകുകയാണ്. പോക്സോ നിയമപ്രകാരം ഒരു വർഷത്തിനുള്ളിൽ കേസുകൾ തീർപ്പാക്കുന്നതിൽ ചണ്ഡിഗഡും പശ്ചിമ ബംഗാളുമാണ് മുന്നിൽ.