രാഹുലിന്റെ സവര്‍ക്കര്‍ പരാമര്‍ശം; ഉദ്ധവ് കോണ്‍ഗ്രസ് സഖ്യം വിട്ടേക്കും

ന്യൂഡല്‍ഹി/മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കറിനെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം സംഘ്പരിവാർ ആയുധമാക്കുകയാണ്. വിമർശനങ്ങൾക്കിടയിലും വാർത്താസമ്മേളനത്തിൽ രാഹുൽ നിലപാട് ആവർത്തിച്ചത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സഖ്യം വിടാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവിന് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ശിവസേന വൃത്തങ്ങൾ അറിയിച്ചു.

സവർക്കർ വിവാദം പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമേറിയതാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഞങ്ങൾ സവർക്കറുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു. ഈ ഘട്ടത്തിൽ സവർക്കർ വിഷയം കോണ്‍ഗ്രസ് ഉന്നയിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സവർക്കറോട് തനിക്ക് എന്നും വലിയ ബഹുമാനമുണ്ടെന്നും ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സവര്‍ക്കര്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശങ്ങളെ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ അപലപിച്ചു. ‘ഐക്യയാത്ര’യിൽ ഏർപ്പെട്ടിരിക്കുന്ന രാഹുൽ ഗാന്ധിക്ക് ഇന്ത്യയെ വിഭജിക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം പറഞ്ഞു.