ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണ സംഭവം; വിശദീകരണവുമായി കെഎസ്ആർടിസി

പെരുമ്പാവൂര്‍: ഓടുന്നതിനിടെ ബസിന്‍റെ വാതിൽ തുറന്ന് വിദ്യാർത്ഥിനി റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി. ബസ് പതിവായി ഈ റൂട്ടിൽ ഓടുന്നുണ്ടെന്നും വാതിലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം ബസിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.

ആലുവ-പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 15-8317 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബസിൽ നിന്നാണ് പെൺകുട്ടി വീണത്. ഈ ബസിന്‍റെ ഇൻഷുറൻസ് കാലഹരണപ്പെട്ടതായി യാത്രക്കാർ ആരോപിച്ചു. വാഹന ഗതാഗത വകുപ്പിന്‍റെ വെബ്സൈറ്റ് അനുസരിച്ച്, ഇൻഷുറൻസ് പരിരക്ഷ 2020 മെയ് 24ന് അവസാനിച്ചു. അതേസമയം കെഎസ്ആർടിസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്നാണ് ഇവരുടെ വിശദീകരണം.

ഒക്കൽ എസ്.എൻ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും മഞ്ഞപ്പെട്ടി പെനാട്ട് വീട്ടിൽ റഷീദിന്‍റെയും ഫൗസിയയുടെയും മകളുമായ ഫർഹ ഫാത്തിമയ്ക്കാണ് (17) പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫർഹ ഫാത്തിമയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.